Wednesday, December 19, 2007

ആനപ്പാച്ചന്‍

ചെറുപ്പത്തില്‍ ഒരല്‍ഭുതമായിരുന്നു ആനപ്പാച്ചനെന്ന്‌ എല്ലാവരും കളിയാക്കി വിളിക്കുന്ന കുടിലിലെ രാജുച്ചായന്‍. എല്ല്ലാവരും രണ്ടുകാലില്‍ നടക്കുമ്പോള്‍ രാജുച്ചായന്‍ നാലു കാലില്‍ നടക്കും. എല്ലാവരും കൈയും കാലുമിട്ടടിച്ച് മണിമലയാറ്റില്‍ നീന്തുമ്പോള്‍ രാജുച്ചായന്‍ ശവാസനത്തില്‍ പള്ളിക്കൂടക്കടവു മുതല്‍ കോടിക്കവളവു വരെ അനാങ്ങാതെ കിടന്ന് ഒഴുകും. മണല്‍ വള്ളക്കാരും മീന്‍ വള്ളക്കാരും മുളകൊണ്ടു കുത്തി അകത്തിയ ചരിത്രം വരെയുണ്ട്. രാജൂ ബിഡി വലിക്കുന്നതു കാണുന്നതും പ്രത്യേകതയാണ്, ഗിത്താറെന്നു വാരിക്കടന്‍ കളിയാക്കി ( ഇട്ക്ക് അകന്നു നിന്ന് ഞങ്ങളും) വിളിക്കുന്ന ഊന്നു വടികള്‍ രണ്ടു കക്ഷത്തിലും ഫിറ്റു ചെയ്ത് കുറുങ്കാലില്‍ നില്‍ക്കുന്ന കമലാഹാസന്‍ സ്റ്റൈലില്‍ നിന്ന് ലോകത്തെ ആകെ നോക്കി ആഞ്ഞുള്ള വലിക്ക് ഒരു വെല്ലുവിളിയുടെ ഭാവമായിരുന്നു എന്ന് ഏറെ മുതിര്‍ന്നു കഴിഞ്ഞേ മനസ്സിലായുള്ളൂ. മുട്ടിനു താഴെ ഇസഡ് ആകൃതിയില്‍ വളഞ്ഞു നിന്ന കാലുകള്‍ നീന്താനും മരം കയറാനും രാജൂച്ചായന് മറ്റു മനുഷ്യരേക്കാള്‍ അനായാസ്യത നല്‍കി. തിരുവോണത്തിന്റന്നു പുലര്‍ച്ചെ നാലു മണിക്കു തുടങ്ങുന്ന അത്തപ്പൂമാറ്റ് എന്ന ചടങ്ങിന് ആര്‍പ്പോ വിളിക്കാന്‍ രാജൂ മുന്‍പിലുണ്ടാവും. ഒറ്റക്കൊമ്പാ കുടവയറാ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ പാടിത്തരുന്ന പരമന്‍ നായരേക്കാള്‍ തിട്ടം രാജുച്ചായനായിരുന്നു. ഏഴരക്ക് തോമ്പില്‍പ്പടിക്കല്‍ പൂമാറ്റവസാനിക്കുമ്പോള്‍ രണ്ടോ മൂന്നോ കുട്ട നിറയെക്കിട്ടിയ പൂവടയ്ക്കുള്ള അടിയാവും. അവിടെയും രാജുച്ചായനും വാരിക്കടനുമാണ് മുഖ്യ എതിരാളികള്‍. പൊക്കിയെടുത്ത് മണിമലയാറ്റിലേക്കിട്ട ചരിത്രം വരെയുണ്ട്. തവളപോലെ നീന്തിക്കയറി വീണ്ടും ഗിത്താറെടുക്കും ചീട്ടുകളുക്കും കുടുകുടു കളിക്കും രാജുച്ചായനെ ആര്‍ക്കും തോല്പിക്കാനാവില്ല.
ഏറെ മുതിര്‍ന്നു കഴിഞ്ഞാണ് ആനപ്പാച്ചനെന്ന് ഒരു വികലാംഗതയെയാണ് പരിഹസിച്ചിരുന്നത് എന്ന് തിരിച്ചറിന്ഞ്ഞത്. അതുവരെയും അതൊരഭിമാനമായി കൊണ്ടു നടന്ന രാജുച്ചായന് ഒരു വിവാഹ ആലോചന വന്നപ്പോള്‍ സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് ഒട്ടും മനസ്സിലാക്കാന്‍ പറ്റിയില്ല. ഒരോലത്തുണ്ടു കിടപ്പാടത്തിന് മറ്റൊരവകാശിയേക്കൂടി ഉള്‍ക്കൊള്ളാന്‍ അനുവദിക്കാത്ത സ്വാര്‍ത്ഥതയായിരുന്നു അതിന്റെ പിന്നിലെന്ന് മനസ്സിലാക്കിയപ്പോഴേക്കും രാജുച്ചായന്‍ ഏറെ രോഗിയായിക്കഴിഞ്ഞിരുന്നു. തന്റെ തലമുറയിലെ സുഹൃത്തുക്കളെ ഏറെ സ്നേഹത്തൊടേ മാത്രം കാണാന്‍ പഠിച്ചിരുന്ന രാജുച്ചായന്‍ തന്റെ പരിമിതികളുള്ള ശരീരം കൊണ്ട് എന്തു പരസഹായത്തിനും എപ്പോഴും സന്നദ്ധനായിരുന്നു. അവധിക്കു വരുമ്പോള്‍ ഒരു പായ്ക്കറ്റ് സിഗ്ഗരട്ട് (555) കിട്ടിയാല്‍ അതില്‍പ്പരം ഒരു സന്തോഷം രാജുച്ചായനില്ലായിരുന്നു. അവസാന ശ്വാസം പോലും വലിക്കാനനുവദിക്കാതെയാണ് രാജുച്ചായന്‍ ഈ ലോകത്തോടു വിട പറഞ്ഞത് എന്നു പറഞ്ഞു കേള്‍ക്കുന്നു.